കോട്ടയം: മാന്നാനത്ത് മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണിയുമായി ഇടുക്കി സ്വദേശി.
മൂന്ന് മണിക്കൂർ നാട്ടുകാരെയും പോലീസിനെയും ഫയർ ഫോഴ്സിനെയും മുൾമുനയിൽ നിർത്തിയ ശേഷം യുവാവിനെ അനുനയിപ്പിച്ചു താഴെയിറക്കി. ഇടുക്കി സ്വദേശിയായ ഷിബുവാണ് മാന്നാനം വേലംകുളത്തിനു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ സ്ഥാപിച്ചിരുന്ന മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. ടവറിൽ കയറിയ ഷിബു മൂന്ന് മണിക്കൂറോളം ആത്മഹത്യാ മുഴക്കി. സംഭവം അറിഞ്ഞു ഗാന്ധിനഗർ പോലീസും കോട്ടയത്തു നിന്നും അഗ്നിശമന സേനയും സ്ഥലത്തെത്തുകയും ഷിബുവിനെ അനുനയിപ്പിച്ചു നാലരയോടെ താഴെയിറക്കുകയുമായിരുന്നു.
ടവറിന് മുകളിൽ നിന്ന് തനിക്ക് 3000 രൂപ തരണമെന്നും പെരുമ്പാവൂർ പോകാനാണെന്നും ഷിബു ആവശ്യപ്പെട്ടു. ഷിബുവിനെ പരിശോധനയ്ക്ക് വിധേയമാക്കി. കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.