Thursday, March 30, 2023

213 രൂപ വൈദ്യുതി കുടിശിക: വിദ്യാര്‍ഥി സംരംഭകന് നഷ്ടം 1.12 ലക്ഷം രൂപ; അറിയിപ്പ് കിട്ടാതെ കണക്ഷന്‍ വിച്ഛേദിച്ചെന്ന് പരാതി

213 രൂപ വൈദ്യുതി കുടിശികയുടെ പേരില്‍ മുന്നറിയിപ്പില്ലാതെ കണക്ഷന്‍ വിച്ഛേദിച്ചതോടെ വിദ്യാര്‍ഥി സംരഭകന് 1.12 ലക്ഷം രൂപയുടെ നഷ്ടം.

ഐസ്ക്രീം പാര്‍ലറിന്‍റെ ഫ്യൂസ് ഊരിയതോടെയാണ് തുടര്‍ച്ചയായി രണ്ടു ദിവസം കറണ്ടില്ലാതാകുകയും 1.12 ലക്ഷം രൂപയുടെ ഐസ്ക്രീമും കുല്‍ഫിയും നശിച്ചുപോയത്. കൊല്ലം ആശ്രാമം മൈതാനത്തിന് സമീപം രണ്ട് മാസം മുമ്ബ് ഐസ്‌ക്രീം പാര്‍ലര്‍ തുടങ്ങിയ തിരുവനന്തപുരം വഴുതക്കാട് സ്വദേശിയും പതിനെട്ടുകാരനുമായ രോഹിത് എബ്രഹാം എന്ന സംരഭകനാണ് ഈ നഷ്ടം സംഭവിച്ചത്.അടഞ്ഞു കിടക്കുകയായിരുന്ന കടയാണ് ഐസ്ക്രീം പാര്‍ലര്‍ തുടങ്ങാന്‍വേണ്ടി രോഹിത് രണ്ടുമാസം മുമ്ബ് വാടകയ്ക്കെടുത്തത്. എന്നാല്‍ ഈ സമയത്ത് വൈദ്യുതി കുടിശിക ഉള്ള കാര്യം അറിഞ്ഞിരുന്നില്ലെന്ന് രോഹിത് പറയുന്നു. കുടിശികയുള്ളതായി അറിയിപ്പ് കിട്ടിയിരുന്നില്ലെന്ന് കടയുടമയും വ്യക്തമാക്കുന്നു. എന്നാല്‍ കട മുമ്ബ് വാടകയ്ക്ക് എടുത്തിരുന്നയാളാണ് കുടിശിക വരുത്തിയതെന്നും, ഇയാളുടെ ഫോണിലേക്ക് ഇക്കാര്യം അറിയിച്ച്‌ സന്ദേശം അയച്ചതാണെന്നുമാണ് കെഎസ്‌ഇബിയുടെ വാദം.

കഴിഞ്ഞ വ്യാഴാഴ്‌ച രാവിലെയാണ് ആശ്രാമം സെക്ഷന്‍ ഓഫീസിലെ ജീവനക്കാര്‍ എത്തി ഐസ്‌ക്രീം പാര്‍ലറിന്റെ ഫ്യൂസൂരിയത്. പതിനൊന്നു മണിയോടെ കട തുറന്നപ്പോള്‍ സമീപമുളള കടകളില്‍ വൈദ്യുതിയുണ്ടായിരുന്നു. രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും വൈദ്യുതി വരാതായതോടെ ഇലക‌്‌ട്രീഷ്യനെ വിളിച്ചുവരുത്തി പരിശോധിച്ചപ്പോള്‍ കണക്ഷന്‍ വിച്ഛേദിച്ചതായി കണ്ടെത്തി. ഒടുവില്‍ ഇലക്‌ട്രീഷ്യന്‍ വൈകിട്ടോടെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു. എന്നാല്‍ അടുത്ത ദിവസം ദിവസം രാവിലെയും വൈദ്യുതി ഉണ്ടായിരുന്നില്ല. പരിശോധിച്ചപ്പോഴാണ് മീറ്റര്‍ ബോക്‌സ് കെ.എസ്.ഇ.ബി സീല്‍ ചെയ്‌തതായി കണ്ടത്. തുടര്‍ന്ന്, കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസില്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ്, 213 രൂപ കുടിശികയുള്ളതിനാല്‍ ഫ്യൂസ് ഊരിയതാണെന്ന് അറിയിച്ചത്.

ഉടന്‍തന്നെ രോഹിത് ഗൂഗിള്‍പേയിലൂടെ പണമടച്ചെങ്കിലും മണിക്കൂറുകള്‍ കഴിഞ്ഞാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. അപ്പോഴേക്കും, പാര്‍ലറിലെ ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന 1.12 ലക്ഷം രൂപയുടെ ഐസ്ക്രീമും കുല്‍ഫിയും ഉള്‍പ്പടെയുള്ള ഉത്പന്നങ്ങള്‍ നശിച്ചുപോയിരുന്നു. ഇതിന് പിന്നാലെ രോഹിത് വൈദ്യുതിമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി പരാതി നല്‍കി. നടക്കാന്‍ പാടില്ലാത്തതാണ് നടന്നതെന്നും അന്വേഷിച്ച്‌ നടപടി എടുക്കാമെന്നുമാണ് മന്ത്രിയുടെ ഓഫീസ് അറിയിച്ചത്.

പഠനത്തോടൊപ്പം സംരംഭമെന്ന നിലയിലാണ് പാര്‍ലറുകള്‍ ആരംഭിച്ചതെന്ന് രോഹിത് പറയുന്നു. എന്നാല്‍ തനിക്ക് ഉണ്ടായ അനുഭവം യുവസംരംഭകരെ തളര്‍ത്തുന്ന നടപടിയാണെന്ന് രോഹിത് പറയുന്നു. മാതാപിതാക്കള്‍ നല്‍കിയ പണം ഉപയോഗിച്ചാണ് ബംഗളുരു ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ഥിയായ രോഹിത് വഴുതക്കാട്ട് അമ്മയുടെ കഫെയോട് ചേര്‍ന്ന് ഐസ്ക്രീം പാര്‍ലര്‍ തുടങ്ങിയത്. സംരഭം വന്‍ വിജയമായതോടെ വര്‍ക്കലയിലും കൊല്ലത്തുമായി രണ്ടു ശാഖകള്‍ കൂടി തുടങ്ങുകയായിരുന്നു. അതിനിടെയാണ് കൊല്ലത്തെ പാര്‍ലറിന്‍റെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചതിനെ തുടര്‍ന്ന് 1.12 ലക്ഷം രൂപയുടെ നഷ്ടമുണ്ടായത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img