അറബ് ലോകത്തിന്റെ സ്വപ്നത്തിലേക്ക് സുൽത്താൻ അൽ നെയാദിയുടെ ചരിത്ര യാത്ര. യുഎഇയുടെ രണ്ടാമത്തെ ബഹിരാകാശ ദൗത്യവുമായി സുൽത്താൻ അൽ നെയാദി ഇന്നു യാത്ര തിരിക്കുമ്പോൾ അറബ് ലോകത്തുനിന്നുള്ള ആദ്യ ദീർഘകാല ബഹിരാകാശ സഞ്ചാരി എന്നതിനു പുറമേ ബഹിരാകാശത്തെ സുൽത്താൻ എന്ന വിശേഷണവും കൂട്ടിനുണ്ട്. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ 6 മാസം നീളുന്ന ദൗത്യം വിജയകരമായി പൂർത്തിയാക്കി തിരിച്ചെത്താൻ യുഎഇക്കൊപ്പം ലോക ജനതയുടെ പ്രാർത്ഥനയും സുൽത്താന് കൂട്ടായി ഉണ്ടാകും.
ദീര്‍ഘകാല ബഹിരാകാശ യാത്രക്ക് പുറപ്പെടുന്ന അറബ് ലോകത്തെ ആദ്യത്തെയാള്‍ എന്ന പദവിയിലേക്കാണ് യു.എ.ഇയുടെ അല്‍ നിയാദി ഉയര്‍ത്തപ്പെടുന്നത്.
ആറുമാസം നീളുന്ന ദൗത്യത്തിന് എല്ലാ സന്നാഹങ്ങളും ഒരുങ്ങിയതായും അന്തരീക്ഷം അനുകൂലമാണെന്നും യു.എ.ഇ ബഹിരാകാശ ഏജന്‍സിയായ മുഹമ്മദ് ബിന്‍ റാശിദ് സ്പേസ് സെന്‍ററും ‘നാസ’യും അവസാന അറിയിപ്പ് പുറത്തുവിട്ടു.അമേരിക്കയിലെ ഫ്ലോറിഡ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്നാണ് റോക്കറ്റ് വിക്ഷേപിക്കുന്നത്.
അല്‍ നിയാദിയെയും മൂന്ന് സഹയാത്രികരെയും വഹിക്കുന്ന ഫാല്‍ക്കണ്‍ 9 റോക്കറ്റിന്‍റെ പരിശോധനകളും പരിശീലനവും പൂര്‍ത്തിയായിട്ടുണ്ട്. യു.എ.ഇ സമയം രാവിലെ 10.45ന് കുതിച്ചുയരുമെന്നാണ് നിശ്ചയിച്ചിട്ടുള്ളത്. രാവിലെ 7.15മുതല്‍ വിക്ഷേപണത്തിന്‍റെ തത്സമയ സംപ്രേഷണം അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.
നാസയുടെ മിഷന്‍ കമാന്‍ഡര്‍ സ്റ്റീഫന്‍ ബോവന്‍, പൈലറ്റ് വാറന്‍ ഹോബര്‍ഗ്, റഷ്യന്‍ ബഹിരാകാശ യാത്രികന്‍ ആന്‍ഡ്രേ ഫെഡ് യാവേവ് എന്നിവരാണ് ഒപ്പമുള്ളത്. എന്‍ഡീവര്‍ എന്ന സ്പേസ് എക്സ് ഡ്രാഗണ്‍ ബഹിരാകാശ പേടകത്തിലാണ് സഞ്ചാരം. അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലെ ആറുമാസത്തെ ദൗത്യത്തില്‍ 250 ഗവേഷണ പരീക്ഷണങ്ങള്‍ സംഘം നടത്തും.
ഇവയില്‍ 20 പരീക്ഷണങ്ങള്‍ അല്‍ നിയാദി തന്നെയാണ് നിര്‍വഹിക്കുക. ദൗത്യം പ്രധാനമായും മനുഷ്യനെ വഹിച്ചുള്ള ചാന്ദ്ര യാത്രകള്‍ക്കായി തയാറെടുക്കാന്‍ സഹായിക്കാനുള്ളതാണ്.